Wednesday 27 June 2012

മുവാറ്റുപുഴ ഭദ്രാസനാധിപന്‍ ഡോ. മാത്യൂസ്‌ മാര്‍ അന്തീനോസിന്‌ ഇടുക്കിയുടെ ചുമതല


കട്ടപ്പന: ഇടുക്കി ഭദ്രാസനത്തിന്റെ സഹായമെത്രാനായി മുവാറ്റുപുഴ ഭദ്രാസനാധിപന്‍ ഡോ. മാത്യൂസ്‌ മാര്‍ അന്തീനോസിന്‌ അധിക ചുമതല. ഇന്നലെ കട്ടപ്പന സെന്റ്‌ ജോര്‍ജ്ജ്‌ യാക്കോബായ സുറിയാനി പള്ളിയില്‍ നടന്ന ഭദ്രാസനയോഗത്തില്‍ ശ്രേഷ്‌ഠ കാതോലിക്ക ബസേലിയോസ്‌ പ്രഥമനാണ്‌ ഇക്കാരം അറിയിച്ചത്‌. ഇടുക്കി ഭദ്രാസനാധിപനായിരുന്ന കുര്യാക്കോസ്‌ മാര്‍ ക്ലിമീസിനെ സാമ്പത്തിക ക്രമക്കേടുകളെ തുടര്‍ന്ന്‌ ഔദ്യോഗിക ചുമതലകളില്‍നിന്ന്‌ മാറ്റുകയും ശ്രേഷ്‌ഠ കാതോലിക്ക ബാവ ചുമതലകള്‍ ഏറ്റെടുക്കുകയും ചെയ്‌തിരുന്നു. ഇദ്ദേഹത്തെ ഭരണകാര്യങ്ങളില്‍ സഹായിക്കുന്നതിനാണ്‌ ഡോ. മാത്യൂസ്‌ മാര്‍ അന്തീനോസിനെ നിയോഗിച്ചിട്ടുള്ളത്‌. സാധാരണ ഭദ്രാസന കൗണ്‍സില്‍ യോഗങ്ങളില്‍നിന്ന്‌ വ്യത്യസ്‌തമായി ശ്രേഷ്‌ഠ കാതോലിക്ക ബാവയുടെ അധ്യക്ഷതയില്‍ കൂടിയ ഇന്നലത്തെ യോഗത്തില്‍ ഭദ്രാസന കൗണ്‍സില്‍ അംഗങ്ങളെ കൂടാതെ ഇടുക്കി ഭദ്രാസനത്തിന്‌ കീഴിലുള്ള വിവിധ പള്ളികളില്‍നിന്നും എത്തിയ വിശ്വാസികള്‍ക്കുകൂടി പ്രവേശനം അനുവദിച്ചിരുന്നു. ഭദ്രാസനത്തിനുകീഴില്‍ 8 മാസമായി മുടങ്ങിക്കിടന്നിരുന്ന വൈദികശമ്പളം വിതരണം ചെയ്യുന്നതിനായി 50,000 രൂപ കൗണ്‍സില്‍ സെക്രട്ടറിയെ കാതോലിക്കബാവ ഏല്‍പ്പിച്ചു. കുര്യാക്കോസ്‌ മാര്‍ ക്ലിമീസ്‌ ഭദ്രാസന ചുമതല നിര്‍വഹിച്ചിരുന്ന കാലഘട്ടത്തില്‍ സഭയുമായി ബന്ധപ്പെട്ട്‌ ഉണ്ടായ സാമ്പത്തിക ബാധ്യതകള്‍ സഭാ നേതൃത്വത്തിന്റെ ചുമതലയില്‍ പരിഹരിക്കും. വ്യത്യസ്‌ത മേഖലകളില്‍ ദേവാലയങ്ങള്‍ നിര്‍മ്മിക്കുന്നതനായി ഭൂമി വാങ്ങിയിട്ടുള്ള സ്ഥലങ്ങളില്‍ ഉടന്‍ നിര്‍മ്മാണപ്രവര്‍ത്തനം ആരംഭിക്കും. 13 ഇടവക കളിലും 4 ചാപ്പലുകളിലും നിന്ന്‌ എത്തിയ 68 ഭദ്രാസന പ്രതിനിധികളെ കൂടാതെ 100 ഓളം വിശ്വാസികളും കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുത്തു. കോതമംഗലം ബിഷപ്പ്‌ ഡോ. കുര്യാക്കോസ്‌ മാര്‍ യൗസേബിയോസ്‌, ഇടുക്കി ഭദ്രാസന കൗണ്‍സില്‍ സെക്രട്ടറി ഫാ. ജോണ്‍ പഞ്ഞിക്കാട്ടില്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു. യോഗശേഷം കട്ടപ്പന പള്ളിക്ക്‌ പുറത്ത്‌ കൂടിനിന്ന കത്തിപ്പാറത്തടം സെന്റ്‌ ജോര്‍ജ്ജ്‌ യാക്കോബായ സുറിയാനി പള്ളിയില്‍നിന്ന്‌ എത്തിയ ആളുകള്‍ തങ്ങള്‍ ഭദ്രാസന സെക്രട്ടറിക്ക്‌ ഒരു കത്ത്‌ നല്‍കിയിരുന്നുവെന്നും ഇതിന്‌ വിശദീകരണം ലഭിക്കണമെന്നും ആവശ്യപ്പെട്ട്‌ ബഹളമുണ്ടാക്കിയത്‌ നേരിയ സംഘര്‍ഷത്തിന്‌ കാരണമായി. കുര്യാക്കോസ്‌ മാര്‍ ക്ലിമീസിനെ ചുമതലകളില്‍നിന്ന്‌ നീക്കം ചെയ്യുന്നതിന്‌ വിശദീകരണം വേണമെന്നും ഇദ്ദേഹത്തിന്റെ സഹായംകൊണ്ടാണ്‌ ഇടുക്കി ഭദ്രാസനത്തിലെ പല പള്ളികളും പ്രവര്‍ത്തിക്കുന്നതെന്നും ഒരു വിഭാഗം പുരോഹിതന്‍മാരുടെ സ്വാര്‍ത്ഥ താത്‌പര്യങ്ങളാണ്‌ ക്ലിമീസിനെ പുറത്താക്കാന്‍ കാരണമായതെന്നും അവര്‍ വിളിച്ചുപറഞ്ഞു. ഭദ്രാസന സെക്രട്ടറി ഫാ. ജോണ്‍ പഞ്ഞിക്കാട്ടില്‍ ഇവര്‍ നല്‍കിയ കത്ത്‌ കാതോലിക്ക ബാവയെ ഏല്‍പ്പിച്ചിട്ടുണ്ടെന്നും അദ്ദാഹം അതിന്‍മേല്‍ ഉചിതമായ തീരുമാനം പിന്നീട്‌ അറിയിക്കാമെന്ന്‌ ഉറപ്പ്‌ നല്‍കിയന്നും മാധ്യമപ്രവര്‍ത്തകരോട്‌ പറഞ്ഞു.

No comments:

Post a Comment